കേരളാ കോൺഗസ് ജോസഫ്- ജോസ് വിഭാഗങ്ങളുടെ പോര് ഇടവേളക്ക് ശേഷം സജീവമാകുന്നു. ഇത്തവണ കുട്ടനാട് സീറ്റ് ലക്ഷ്യമാക്കിയാണ് ഇരു വിഭാഗങ്ങളും തമ്മിലടി തുടങ്ങിയത്. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിരെയാണ് ജോസ് വിഭാഗം നിലപാട് കടുപ്പിച്ചിരിക്കുന്നത്. യു ഡി എഫിൽ വർഷങ്ങളായി ജോസഫ് വിഭാഗമാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് കുട്ടനാട് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് സീറ്റ് ലക്ഷ്യമാക്കി ജോസ് വിഭാഗത്തിന്റെ നീക്കം. കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന് തോമസ് ചാഴിക്കാടൻ എം പി അധ്യക്ഷനായി അഞ്ചംഗ സമിതിയെ ജോസ് വിഭാഗം നിശ്ചയിച്ചു. യു ഡി എഫ് ഘടക കക്ഷികളുടെ അറിവോ സമ്മതമോ കൂടാതെയാണ് ജോസിന്റെ നടപടി.
ഇരു വിഭാഗങ്ങളെയും കൂട്ടി യോജിപ്പിക്കാനുള്ള യു ഡി എഫ് ശ്രമത്തിന് തിരിച്ചടിയാണ് പുതിയ നീക്കം. ഇതിന്‍റെ പേരിൽ ജോസിനെതിരെ ജോസഫ് വിഭാഗം യു ഡി എഫ് യോഗത്തിൽ പരാതി ഉന്നയിക്കും. തമ്മിലടിച്ച് പാലാ സീറ്റ്തോറ്റതിന്‍റെ ഓർമകൾ മായും മുമ്പാണ് മറ്റൊരു ഉപതെരഞ്ഞെടുപ്പിൽ ജോസഫും ജോസും കൊമ്പ്കോർക്കാൻ ഒരുങ്ങുന്നത് . പാലായിൽ സ്ഥാനാർത്ഥിയുടെയും ചിഹ്നത്തിന്‍റെയും പേരിൽ വെള്ളം കുടിപ്പിച്ച ജോസഫിന് തിരിച്ചടി നൽകാനുള്ള മികച്ച അവസരമായാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ ജോസ് കാണുന്നത്. പാല ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ സകലപാപ ഭാരവും തന്‍റെ തലയിൽ കെട്ടിവെച്ചതിനും കുട്ടനാട്ടിൽ ജോസ് മറുപടി നൽകിയേക്കും. പാലായിൽ തോറ്റതിന് ശേഷം യു ഡി എഫിൽ ജോസഫിന് ലഭിച്ച സ്വീകാര്യത ജോസിനെ അസ്വസ്ഥനാക്കിയിരുന്നു. കുട്ടനാട് ജോസഫിന് നൽകിയാൽ യു.ഡി.എഫിൽ കലാപമുണ്ടാക്കാൻ തന്നെയാണ് ജോസിന്‍റെ തീരുമാനം.
ഇതിന് മുന്നോടിയായി രണ്ടില ചിഹ്നം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിന്റെ പരാതിയിൽ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നെന്ന പരാതതിയിലാണ് നടപടി. ജനുവരി 20 വരെയാണ് ചിഹ്നം മരവപ്പിച്ചത്. ജനുവരി 20-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കും. കോടതി വിധിയെ തുർന്നാണ് രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിച്ചത്.