കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയാണ് ഈ തീരുമാനത്തിലെത്തിയത്. കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതിനെതിരെ രാജേന്ദ്ര ത്യാഗി ഹരിത ട്രൈബ്യൂണലിന് നൽകിയ പരാതിയെത്തുടർന്നാണ് ഈ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് അതോറിറ്റിയുടെ തീരുമാനം. വെള്ളം പാഴാക്കിയാൽ ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് തീരുമാനം. കിഴ ലഭിച്ചതിനു ശേഷം വീണ്ടും കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ രൂക്ഷമാകുമെന്നും അതോറിറ്റി അറിയിച്ചു. കുടിവെള്ളം പാഴാക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് ജൽശക്തി മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കുടിവെള്ളം പാഴാക്കുന്നത് ശിക്ഷാർഹം ആക്കണമെന്നായിരുന്നു രാജേന്ദ്ര പരാതിയിൽ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന്, ജല വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജലം പാഴാകുന്നില്ലെന്നകാര്യം ഉറപ്പുവരുത്തണമെന്ന് കേന്ദ്രം അറിയിച്ചു.