ഹത്രാസ് കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ ദേവിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പകൽ 11 മണിയോടെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് അവരെ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. മരണകാരണം വ്യക്തമല്ല. ശരീരം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് യുപി പോലീസ് അറിയിച്ചു.
കഴിഞ്ഞമാസമാണ് യുപിയിൽ 19കാരിയായ ദളിത് പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് തുടർന്ന് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്ന മൂന്നംഗ പ്രത്യേക സംഘത്തിലെ ഒരാളാണ് ചന്ദ്രപ്രകാശ്. ഇദ്ദേഹത്തിന്റെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിലാണ് പുഷ്പയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.