മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നൽകാനുള്ള സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്ന് സംവരണ സമുദായങ്ങൾ. തീരുമാനം പുനഃപരിശോധിക്കണമെന്നും ഇന്നു ചേർന്ന സംവരണ സമുദായ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. സംവരണത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. 28-ന് എറണാകുളത്ത് വെച്ച് വീണ്ടും യോഗം ചേരും. എസ്.എൻ.ഡി.പിയടക്കമുള്ള സംഘടനകളെക്കൂടെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സമരം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം നൽകാൻ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഭേദഗതി ചെയ്തത്. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടായിരുന്നു സർക്കാർ തീരുമാനം.
നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.