ഇന്ത്യ-ചൈനീസ് അതിർത്തിയിൽ രാജ്യം ആഗ്രഹിക്കുന്നത് സമാധാനമാണെങ്കിലും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് നിയന്ത്രണരേഖയിൽ സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡാർജിലിങ്ങിലെ സ്വപ്ന സൈനിക ആസ്ഥാനത്ത് നടന്ന ആയുധപൂജയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ആഗ്രഹമെന്നും എന്നാൽ അതിന് വിരുദ്ധമായ സംഭവങ്ങളാണ് നടക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി സംരക്ഷിക്കുന്ന സൈനികരുടെ ധീരമായ പ്രവർത്തികൾ സുവർണ്ണലിപികളിൽ എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി ചൈനീസ് സൈനികരും 20 ഇന്ത്യൻ സൈനികരും വീരമൃത്യു വരിച്ച ഗാൽവാൻ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും സൈനിക തല ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിൽ വെച്ച് പ്രതിരോധമന്ത്രി ആയുധ പൂജ നടത്തിയത് കൃത്യമായ സന്ദേശമാണ് നൽകുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.