ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുദിവസം ബാക്കിനിൽക്കെ കൊറോണ മുതല്‍ ഉള്ളിയുടെ വിലവരെ പ്രചാരണായുധമാക്കുകയാണ് പ്രതിപക്ഷം. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. വിലക്കയറ്റം ഉൾപ്പെടെ സാധാരണക്കാരുടെ വിഷയത്തിലൂന്നിയുള്ള തേജസ്വിയുടെ പ്രചാരണം ബിജെപിക്കും ജെഡിയു-വിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
'പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയവമൂലം ബീഹാറിലെ സാധാരണക്കാർ ദുരിതത്തിലാണ്. ചെറുകിട സംരംഭങ്ങളെല്ലാം അടച്ചുപൂട്ടപ്പെട്ടു. കർഷകരും തൊഴിലാളികളും യുവാക്കളും വ്യാപാരികളും ദൈനംദിന പട്ടിണി മാറ്റാന്‍ പാടുപെടുകയാണ്. ഉള്ളിയുടെ വിലക്കയറ്റംപോലും നിയന്ത്രിക്കാന്‍ മോദിക്കോ നിതീഷ് കുമാറിനോ സാധിച്ചിട്ടില്ല. ഈ ഉള്ളിമാല അവര്‍ കഴുത്തിലണിയട്ടെ' -തേജസ്വി യാദവ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ പ്രളയം കാരണമാണ് ഉള്ളിക്ക് വന്‍തോതില്‍ വര്‍ധിച്ചത്. ഉള്ളി ഇറക്കുമതി ചെയ്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന്റെ ഫലമായി കുറഞ്ഞ ഉള്ളിയുടെ വിലയാണ് വീണ്ടും കൂടുന്നത്. അപ്രതീക്ഷിതമായി ഉള്ളിവില വര്‍ധിച്ചതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.