ഡല്‍ഹി: രാജ്യത്തെ ഏതു സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും ഇനി ജമ്മുകാശ്മീരിൽ സ്ഥലം വാങ്ങാമെന്ന് കേന്ദ്ര സർക്കാർ. ഈ തീരുമാനം ഉള്‍ക്കൊള്ളുന്ന പുതിയ ഭൂനിയമം ചൊവ്വാഴ്ചയാണ് കേന്ദ്രം പാസ്സാക്കിയത്. ഭരണഘടനയിലെ വകുപ്പ് 370 പ്രകാരമുള്ള എല്ലാ പ്രത്യേക അവകാശങ്ങളും ഇതോടെ ജമ്മുകശ്മീരിന് നഷ്ടമായി.
തദ്ദേശീയര്‍ക്ക് മാത്രമേ ഭൂമി വാങ്ങാൻ അവകാശമുള്ളൂ എന്ന നിലയില്‍ ചില അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രത്യേക നിയമമാണ് ജമ്മുകാശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ആർട്ടിക്കിൾ 370 ജമ്മുവിന്റെ പുരോഗമനത്തിന് വിലങ്ങുതടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. കൃഷിഭൂമി, കൃഷി ആവശ്യങ്ങൾക്കായി മാത്രമേ വില്പന ചെയ്യാവു എന്നും സ്വാർത്ഥ താല്പര്യത്തോടെ മറ്റ് വ്യവസായികൾക്ക് വിൽക്കരുതെന്നും പുതിയ ഭൂനിയമത്തിൽ പരാമർശിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ പോലെ ജമ്മു കശ്മീരിലും പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. കേന്ദ്ര സർക്കാർ ശാന്തിയും സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസും ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ജമ്മു കശ്മീരിനെ വില്പനക്ക് വെച്ച തീരുമാനത്തോട് യോജിക്കില്ലെന്ന് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി പറഞ്ഞു. ലഡാക്ക് മേഖലയിലും കേന്ദ്രം വൈകാതെ ഭൂപരിഷ്കരണ നിയമങ്ങൾ കൊണ്ടുവന്നേക്കും. ആർട്ടിക്കിൾ 370'ന്റെ നിരോധനത്തോടെ പതിനൊന്നോളം ഭൂ നിയമങ്ങൾക്കാണ് ജമ്മു കശ്മീരില്‍ പ്രാബല്യം നഷ്ടപ്പെട്ടത്.