ഹത്രാസ് കൂട്ടബലാത്സംഗ കേസിൽ സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രിയങ്ക ഗാന്ധി. നീതിന്യായ വ്യവസ്ഥയോടുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധിയാണ് വന്നതെന്ന് അവര്‍ പറഞ്ഞു. ഇരയോടും കുടുംബത്തോടും വളരെ മോശമായാണ് ഉത്തർപ്രദേശ് സർക്കാർ പെരുമാറിയതെന്നും, സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കുടുംബത്തിന്റെ പ്രാഥമികമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
കേസന്വേഷണം കോടതിക്ക് കീഴിലാക്കണമെന്നും നിരവധി പേർ ആവശ്യം ഉന്നയിച്ചിരുന്നു. ഉത്തർ പ്രദേശ് സർക്കാർ പലതും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്നതെന്ന ആരോപണവും നേരത്തെ ഉണ്ടായിരുന്നു. കൃത്യ വിലോപം കാണിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.പി-യടക്കം 5 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. ഇതിനുപിന്നാലെ. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുവാദം കൂടാതെ ദഹിപ്പിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടത്തിരുന്നു. സംസ്കാരത്തിന് നേതൃത്വം നൽകിയ പൊലീസിനോടും സർക്കാറിനും കോടതി വിശദീകരണം തേടിയിരുന്നു.