നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ബുധനാഴ്ച നടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിധി പറയാൻ ഹർജി ഇന്നത്തേക്ക് മാറ്റി.
വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ പ്രതികളെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടീ നടന്മാർ വിചാരണക്കിടെ കൂറ് മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഹർജി കോടതി ഇതുവരെ പരിഗണിച്ചില്ലെന്നതും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.