ബംഗളൂരു മയക്കുമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് അനൂപിനെ ബിനാമിയാക്കി കടലാസ് കമ്പനികൾ തുടങ്ങിയെന്നാണ് ഇ ഡിയുടെ ആരോപണം. കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകള‍് പ്രകാരമാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പണം സ്വരൂപിച്ചുവെന്നാണ് ആരോപണം. ഈ കമ്പനികൾ മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് ആന്വേഷിക്കും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിനീഷിനെ എൻഫോഴ്സമെന്റ് ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഇഡിയുടെ കസ്റ്റഡിയിൽ വിട്ട ബിനീഷിനെ വിൽസൺ ഗാർജൻ പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം പാർപ്പിച്ചത്. ബിനീഷിനെ ഇന്ന് രാവിലെ ബംഗളൂരു ശാന്തിനഗറിലെ ഇഡിയുടെ ആസ്ഥാനത്ത് എത്തിച്ചു. കേസിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.
ബംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ഇഡി ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയത്.
ബിനീഷിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശദീകരണം നൽകിയിരുന്നു.