വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ, ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുള്ള ശിവശങ്കരനെയും ആവശ്യമെങ്കിൽ ഇവർക്കൊപ്പം ചോദ്യം ചെയ്തേക്കും. ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷനായി കള്ളപ്പണം നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ശിവശങ്കറാണ് യുവി ജോസിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് സന്തോഷ് ഈപ്പൻ നേരത്തെ എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരുന്നു.
ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അന്വേഷിക്കുന്ന വിജിലൻസ് നേരത്തെ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പരിശോധിച്ചിരുന്നു. യുവി ജോസിനെ ഈ മാസം 5 ന് സിബിഐയും ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളഉടെ പകർപ്പ് യുവി ജോസ് സിബിഐ കൈമാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതു സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെയുത്തു. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയന്ത്രമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.
#readMore-5730#