ഡൽഹിയിൽ രാജ്യവിരുദ്ധരായ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട കലാപത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ വൈകരുതെന്ന് ഡല്‍ഹി ഹൈകോടതി. ഇന്നലെ അര്‍ദ്ധരാത്രി 12:30-ന് ആദ്യം പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. കോടതി അതീവ ഗൌരവത്തോടെയാണ് കേസ് പരിഗണിക്കുന്നത്. ഇന്നുച്ചയ്ക്ക് 2.30-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഡല്‍ഹി പോലീസിലെ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
ഇതുവരെ പോലീസ് കൈകൊണ്ട നടപടികള്‍, എത്ര പേര്‍ കൊല്ലപ്പെട്ടു, ഏത്ര പേര്‍ക്ക് പരിക്കേറ്റു, കലാപം തടയാന്‍ ഇതുവരെ എന്തൊക്കെ ചെയ്തു, എത്ര പേര്‍ അറസ്റ്റിലായി, എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് പോലീസ് ഇന്നുച്ചയ്ക്ക് മറുപടി പറയേണ്ടിവരും. അതേസമയം, അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും ഇന്ന് പരിഗണിക്കും.
ഇത് മുസ്ലിം മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത കലാപമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. അതിന് പോലീസിന്‍റെയും ഭരണത്തിലിരിക്കുന്ന ചില പാര്‍ട്ടികളുടെയും ഒത്താശയുണ്ട്. പുറത്തു നിന്നും വന്ന കലാപകാരികള്‍ക്ക് ചില സംഘടനകള്‍ ആയുധങ്ങള്‍ വിതരണം ചെയ്തു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. സംഘപരിവാര്‍ സംഘടിതമായി അക്രമങ്ങള്‍ നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും അവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഭരണകൂടം നല്‍കുന്നതിനേക്കാള്‍ ഗൌരവം ഈ വിഷയത്തില്‍ കോടതി കാണിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍.