ഫ്രാൻസിലെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ സംഘടിത ശക്തികൾ ഉണ്ടെന്ന് ഇന്ത്യ. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഫ്രാൻസിൽ ആക്രമണം നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ദൻ ഷ്രിംഗ്ല വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിൽ എത്തിയതായിരുന്നു ഷ്രിംഗ്ല. ഇത്തരം ആക്രമണത്തെ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യക്ക് ആവില്ല. പാരീസിലും നൈസിലും നടന്ന ആക്രമണത്തിനെതിരെ ഇന്ത്യ ഫ്രാൻസിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തെ ഇന്ത്യ ഇതിനകം അപലപിക്കുകയും തീവ്ര ഇസ്ലാമിനെതിരായ നിലപാടിന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിന് ശേഷം ഷ്രിംഗ്ല ജർമനിയും ബ്രിട്ടണും സന്ദർശിക്കും.
മുഹമ്മദ് നബിയെ ആക്ഷേപിച്ചെന്ന ആരോപണം നേരിടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനെ പിന്തുണച്ച് നേരത്തെ ഇന്ത്യ രംഗത്തെത്തിയിരുന്നു പരാമർശത്തിന്റെ പേരിൽ മക്രോണിനെ വ്യക്തിപരമായി ആക്രമിക്കുന്നതിനെ ഇന്ത്യ അപലപിച്ചു. നേരത്തെ മക്രോണിനെ പിന്തുണച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും മക്രോണിനെ പിന്തുണച്ചത്. ജനങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തിനായി വാദിച്ച മക്രോണിനെ ചില രാജ്യങ്ങൾ ലക്ഷ്യം വെക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു.
മക്രോണിനെതിരായ ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ന്യൂഡൽഹിയിൽ അറിയിച്ചു. അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണം അന്താരാഷ്ട്ര മര്യാദകൾക്ക് നിരക്കാത്തതാണ്. കാർട്ടൂൺ വരച്ചതിന്റെ പേരിൽ അധ്യാപകനെ കൊലപ്പെടുത്തിയതിനെയും ഇന്ത്യ അപലപിച്ചു. ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ദൻ ഷ്റിഗ്ലയുടെ നാല് ദിവസത്തെ ഫ്രാൻസ് ജർമനി ബ്രിട്ടൺ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്.
മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് 47 കാരനായ അധ്യാപനന്റെ കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് മക്രോൺ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്.നിങ്ങൾ മുന്നോട്ട് വെച്ച അഭിപ്രായ സ്വാതന്ത്ര്യ ആശയങ്ങളും മതേതരത്വവും മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു മക്രോണിന്റെ വിവാദ പ്രസ്താവന.
ഇസ്ലാമിക വിരുദ്ധ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന മക്രോണിനെ മാനസിക ചികിത്സക്ക് വിധേയനാക്കണമെന്ന് ടർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടിരുന്നു. മുസ്ലീം വിരുദ്ധത മക്രോൺ പ്രോത്സാഹിപ്പിക്കുകയാണെന്ന് പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞു. ഇറാൻ സൗദി അറേബ്യ എന്നീ രാജ്യങ്ങളും കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.