കേന്ദ്രം അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങളെ മറികടക്കുന്നതിനായി രാജസ്ഥാൻ നിയമസഭ മൂന്ന് ബില്ലുകൾ പാസാക്കി. ബിജെപി എംഎൽഎമാരുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടാണ് ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കിയത്. 'കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് രാജ്യം മുഴുവൻ എതിരാണ്. ഭൂമി ഏറ്റെടുക്കൽ നിയമം പിന്‍വലിക്കേണ്ടി വന്നതുപോലെ കേന്ദ്ര സര്‍ക്കാറിന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരുമെന്ന്' ഫാം ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ പറഞ്ഞു.
ഒരു രാഷ്ട്രം, ഒരു വിപണി, ഒരൊറ്റ കരാർ കൃഷി എന്ന സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ കണക്കിലെടുത്താണ് കേന്ദ്രം പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്നും, അത് ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് അവതരിപ്പിക്കപ്പെട്ടതല്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയയുടെ വാദം.
അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജസ്ഥാനും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് പാസാക്കിയതിനെതിരെയും പ്രതിപക്ഷം ഏതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ കഴിഞ്ഞസ ഞായറാഴ്ച്ച ആയിരുന്നു രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.