കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
ഡിസംബർ പത്തിനകം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. കോവിഡ് സാഹചര്യത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താമെന്ന അഭിപ്രായം പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിൽ തെരഞ്ഞെടുപ്പ് കമീഷണർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പൊലീസ് സേനയെ ഒരേസമയം 14 ജില്ലയിലും ലഭ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി പി.സി ജോര്‍ജിന്‍റെ ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങിയ ബെഞ്ചണ് കേസ് പരിഗണിച്ചത്.
കോടതി വന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സപ്ലിമെന്ററി വോട്ടർപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. പ്രചാരണത്തിനുള്ള മാർഗനിർദേശവും കോവിഡ് പ്രോട്ടോകോളും പുറത്തിറക്കി. ഉദ്യോഗസ്ഥരുടെ പരിശീലനവും പൂർത്തിയാകുന്നു. രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് നടത്തിപ്പിന് ആവശ്യമാകും.