അമരാവതി: ആന്ധ്രാ പ്രദേശിൽ സ്കൂൾ തുറന്നതിനു പിന്നാലെ 829 അധ്യാപകർക്കും 525 വിദ്യാർഥികൾക്കും കൊവിഡ്. 9,10 ക്ലാസുകള്‍ പുനരാരംഭിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായത്.
ടെസ്റ്റ് ചെയ്ത മൊത്തം അധ്യാപകരിൽ 1.17 ശതമാനം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 0.60 ശതമാനം വിദ്യാർഥികള്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. അതേസമയം, സ്കൂളുകൾ തുറക്കുന്നതിനു മുൻപേതന്നെ അധ്യാപകരുടെ കൊവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നുവെന്നും ടെസ്റ്റ് റിസൾട്ടുകൾ വരുന്നതിനു മുൻപുതന്നെ ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നുവെന്നും കമ്മീഷണർ ഓഫ് സ്കൂൾ എഡ്യൂക്കേഷൻ വി. ചിന്ന വീരഭദ്രഡു പറഞ്ഞു.
ക്ലാസുകൾ പുനരാരംഭിച്ചതിനുശേഷം കൊവിഡ് വ്യാപനം ശക്തമാകുന്നതില്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ക്ലാസുകൾ നടത്തുന്നതെന്നും കമ്മീഷണർ ഓഫ് സ്കൂൾ എഡ്യൂക്കേഷൻ അറിയിച്ചു.
വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ക്ലാസുകൾ തുടരുന്നതിന് അനുകൂല സമീപനമാണുള്ളതെന്ന് സ്കൂള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ പറഞ്ഞു. സ്കൂളുകൾ പുനരാരംഭിച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾക്കായുള്ള ചിലവ് താങ്ങാനാകാത്ത വിദ്യാർഥികൾ വളരെയധികം ബുദ്ധിമുട്ടുമെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കൊവിഡ് സാഹചര്യം ശ്രദ്ധയോടെ വിലയിരുത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി രാജശേഖർ ബുടിതി അറിയിച്ചു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച അധ്യാപകരോ വിദ്യാർത്ഥികളോ ഉള്ള സ്കൂളുകൾ അടയ്ക്കണമെന്നും, വിവരം എത്രയും പെട്ടെന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നവംബർ 23 മുതലാണ് 6, 7, 8 ക്ലാസുകൾ പുനരാരംഭിക്കുന്നത്. 1, 2, 3, 4, 5 ക്ലാസുകൾ ഡിസംബർ 14ന് ആരംഭിക്കും.