കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എംസി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി-420, ഐപിസി 406,ഐപിസി409- എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
കേസിൽ ഖമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാർ നേരത്തെ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. 13 കോടി രൂപയുടെ തട്ടിപ്പിന് തെളിവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കാസർകോട് എസ്പി ഓഫീസിലാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഖമറുദ്ദീന് നോട്ടീസ് നൽകിയിരുന്നു. ഖമറുദ്ദീന്റെ ബിനാമി ഇടപാടുകൾ, ഷെയർ സർട്ടീഫിക്കറ്റുകൾ വിതരണം ചെയ്തതിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഫാഷൻ ഗോൾഡിന്റെ ആസ്തി വിറ്റ് കർണാടകയിൽ ഭൂമി വാങ്ങിയതിനെ കുറിച്ചും അന്വേഷിക്കും. കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
ഫാഷൻ ഗോൾഡ് എം ഡി പൂക്കോയ തങ്ങൾ ഡയറക്ടർമാർ എന്നിവരെയും അന്വേഷണ സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിൽ തെളിവ് ശേഖരണം പൂർത്തിയായ ശേഷമാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് 150 ഓളം കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്. തുടർന്ന് നിക്ഷേപർക്ക് പണം തിരികെ നൽകാതെ കബളിപ്പിച്ചു എന്നാണ് കേസ്. നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്.