കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഫാഷൻ ഗോൾഡ് എംഡിയാണ് പൂക്കോയ തങ്ങൾ. കേസിൽ ചോദ്യം ചെയ്യാൻ പ്രത്യേക സംഘം കഴിഞ്ഞ ദിവസം തങ്ങളെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന കാസര്‍ഗോഡ് എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. പൊലീസ് തങ്ങളെ പിടികൂടാനായി ഇയാളുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പൂക്കോയ തങ്ങളും കമ്പനി ഡയറ്ടർമാരും ചേർന്ന് തെന്ന കബളിപ്പിച്ചെന്ന് അറസ്റ്റിലായ എം സി ഖമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പൂക്കോയ തങ്ങൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എം സി ഖമറുദ്ദീനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
കേസിൽ ഖമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാർ നേരത്തെ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. 13 കോടി രൂപയുടെ തട്ടിപ്പിന് തെളിവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് എസ്പി ഓഫീസില്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ സംഘം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് 150 ഓളം കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്. തുടർന്ന് നിക്ഷേപർക്ക് പണം തിരികെ നൽകാതെ കബളിപ്പിച്ചു എന്നാണ് കേസ്. നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്.