അമേരിക്കയിൽ സംഭവിച്ചതിന് സമാനമായ മാറ്റം ഇന്ത്യയിലും ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ജോ ബൈഡനും കമല ഹാരിസും വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശാന്ത് ഭൂഷൻ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യക്ക് നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അമേരിക്കയിൽ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയിലും സംഭവിക്കണമെന്നാണ് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്. ജനാധിപത്യം ശാസ്ത്രം സമാധാനം സത്യം എന്നിവയ്ക്ക് അമേരിക്കൻ ജനത വിലകൽപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ബൈഡന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിൽ ബിജെപി തോൽവിയിലേക്കടുക്കുന്നത് മോദി ഭരണം അവസാനിക്കാറായി എന്നതിന്റെ സൂചനയാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ബിഹാറിൽ മഹാസഖ്യം വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനത്തെ മുൻനിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഹാർ ഒരു തുടക്കമാവട്ടെ എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ടൈംസ് നൗ- സീ എക്സിറ്റ് പോൾ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റുകളും എൻഡിഎയ്ക്ക് 116 സീറ്റുകളും എൽജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് അനുമാനം. റിപ്പബ്ലിക് ടിവി- ജൻ കീ ബാത്ത് നടത്തിയ സർവേയിലും മഹാസഖ്യത്തിനാണ് വിജയസാധ്യത.