വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ മാവോയിസ്റ്റ് കൊലപാതകത്തിൽ സർക്കാർ മജിസ്റ്റീരിയിൽ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തവ് ഇറക്കിയത്. 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിലുണ്ട്. കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലപെട്ട വേല്‍മുരുകന്‍റെ ബന്ധുക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകം എന്ന പൊലിസ് വാദം അംഗീകരിക്കാനാവില്ലെന്നും, അനേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കൊടതിയില്‍ ഹര്‍ജി നല്‍കിയത്.
വയനാട്ടിലെ പടിഞ്ഞാറെത്തറയില്‍ തണ്ടര്‍ ബോള്‍ട്ടൂമായുണ്ടായ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലിസ് വാദം. കൊല്ലപെട്ട വേല്‍മുരുകന്‍റെ സമീപത്തു ലഭിച്ചത് എന്ന് കാണിച്ച് 303 നമ്പര്‍ റൈഫിള്‍ തണ്ടര്‍ ബോള്‍ട്ട് കോടതിയില്‍ ഹാജരാക്കി.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ മരണപ്പെടുന്ന 8 -ാമത്തെ മാവോയിസ്റ്റ് പ്രവര്‍ത്തകനാണ് വേല്‍മുരുകന്‍.