ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി. 75 സീറ്റ് നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാസഖ്യത്തിന് കീഴിൽ മത്സരിച്ച 29ൽ 16സീറ്റിലും ഇടതുപാർട്ടികൾ വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് മൽസരിച്ച 70ൽ 19 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. എൻഡിഎയുടെ ഭാഗമായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.
ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ 20 മണിക്കൂറിന് ശേഷം ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കിയാണ് എന്‍ഡിഎ സഖ്യം അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.
അതേസമയം, ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതിഷിന്റെയും പാർട്ടിയുടെയും പ്രഭാവത്തെ ബാധിക്കുന്ന ഘടകം. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്താലും ബിജെപിയുടെ സമ്പൂർണ നിയന്ത്രണത്തിൽ ഇനിയുള്ള അഞ്ച് വർഷവും പ്രവർത്തിക്കേണ്ടി വരും.