പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തേഹാദ് ഉൽ മുസ്‌ലിമീൻ (എ.ഐ.ഐ.എം.എം) നേതാവ് അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി. പാർട്ടി അംഗം പോരാടാൻ തയ്യാറാണെങ്കിൽ തീർച്ചയായും പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഒവൈസി പറഞ്ഞു. ഇതിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഹൈദരാബാദിൽ വ്യക്തമാക്കി.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഒവൈസിയുടെ പാർട്ടി ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച് പ്രകടനം കാഴ്ചവെച്ചിരുന്നു. സംസ്ഥാനത്തെ സീമാഞ്ചൽ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ജയിച്ചത് - ബെയ്‌സി, അമൂർ, കൊച്ചാദാമൻ, ബഹാദൂർഗഞ്ച്, ജോക്കിഹാത്ത്. എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ജയിച്ചത്. ആകെ 1.2 ശതമാനം വോട്ടാണ് നേടിയത്. ഗ്രാൻഡ് ഡെമോക്രാറ്റിക് സെക്യുലർ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായാണ് എഐഐഎംഎ മത്സരിച്ചത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഡെഡി മുന്നണിയുടെ സാധ്യതകൾ ഇല്ലാതാക്കിയത് ഒവൈസിയുടെ പാർട്ടിയാണെന്ന ആരോപണം രൂക്ഷമാണ്. ന്യൂനപക്ഷ വോട്ടുകൾ വീകേന്ദ്രീകരണം എൻഡിഎയുടെ വിജയത്തിന് ഇടക്കിയെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ന്യൂനപക്ഷങ്ങൾക്ക് ഏറെ സ്വാധീനമുള്ള ബംഗാളിൽ മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ൽ നടക്കും. ആകെ 294 സീറ്റുകളിലേക്കാണ് മത്സരം നടക്കുക. തൃണമൂൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിക്കുമെന്ന് ബിജെപിയുടെ അവകാശ വാദം. കോൺഗ്രസ്-സിപിഎം മുന്നണിയും മത്സര രംഗത്തുണ്ട്.