വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നുതന്നെയെന്ന നിഗമനത്തില്‍ സിബിഐ. കലാഭവൻ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിയിക്കുന്ന നുണപരിശോധനാ ഫലം പുറത്തുവന്നു. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴിയും തെറ്റാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, കലാഭവൻ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കലാഭവന്‍ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു.
2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടത്തില്‍പെട്ട് ബാലഭാസ്കറും കുഞ്ഞും മരണപ്പെട്ടത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി മൊഴി നല്‍കിയത്.