നവംബർ 12 - ലോക ന്യുമോണിയ ദിനം. കോവിഡ് ബാധിച്ച് നല്ലൊരു ശതമാനം പേരും മരിക്കാൻ കാരണം ന്യുമോണിയയാണെന്നു തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണ കാരണമാകുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനമാണ് ന്യുമോണിയയ്ക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച കൂടുതൽ പേരുടെയും ജിവഹാനിക്കിടയാക്കിയത് വൈറൽ ന്യുമോണിയയാണ്.
ബാക്ടീരിയകൾ, വൈറസുകൾ, ഫംസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയും ഒക്കെയാണ് ന്യുമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. ഗുരുതരാവസ്ഥയിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനത്തെ കൂടി ബാധിക്കുന്നു.
ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 140ലധികം രാജ്യങ്ങളിലെ പ്രതിരോധകുത്തിവയ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ന്യുമോകോക്കൽ കോൻജുഗേറ്റ് വാക്സിനേഷന്‍ കേരളമടക്കമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്.