മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം തകരുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് . ബീഹാർ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്നും ഫട്നാവിസ് പറഞ്ഞു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫട്നാവിസാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിന് കൂടുതൽ കാലം തുടരാനാവില്ല. ഈ സർക്കാർ വീഴുമ്പോൾ ബദൽ സർക്കാറിന് ബിജെപി നേതൃത്വം നൽകും. എന്നാൽ അത്തരം ഒരു നീക്കം നിലവിൽ പരിഗണനയിലില്ല. മഹാരാഷ്ട്രയിൽ അഭൂതപൂർവമായ കാർഷിക പ്രതിസന്ധിയുണ്ട്. കർഷകർ ആശങ്കാകുലരാണ്. സർക്കാർ കർഷകർക്ക് സാമ്പത്തിക സഹായം നൽകിയിട്ടില്ല. പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ഞങ്ങൾ കർഷകർക്കൊപ്പമുണ്ട്-ഫട്നാവ്സ് പറഞ്ഞു.
2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ദേശീയ രാഷ്ട്രീയത്തിലും പശ്ചിമ ബംഗാളിലും ബീഹാറിലെ വോട്ടെടുപ്പ് വിജയം സ്വാധീനം ചെലുത്തുമെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. ഇത് ദേശീയ രാഷ്ട്രീയത്തെയും ബംഗാളിനെയും ബാധിക്കും. ബംഗാളിലെ മാറ്റത്തിന്റെ കാറ്റ് കാണാൻ കഴിയും. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും. ബീഹാറിലെ ജനങ്ങൾ മോദി ജിയെ വിശ്വസിക്കുകയും എൻഡിഎയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തു. നിതീഷ് കുമാറിന്റെ നല്ല പ്രതിച്ഛായയും ബിജെപിയെ സഹായിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.