കൊവിഡിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ചാണ് സ്കൂൾ തുറക്കുന്നത് നീട്ടീവെച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ ഈ മാസം 16 തുറക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.
നവംബർ 16 മുതൽ കോളേജുകളും യൂണിവേഴ്സിറ്റികളും തുറക്കാനുള്ള തീരുമാനവും മാറ്റിവെച്ചു. എന്നാൽ ഇത് ഡിസംബർ 2 ലേക്കാണ് മാറ്റിവെച്ചത്. ഗവേഷണ വിദ്യാർത്ഥികൾക്കും സയൻസ് ആൻഡ് ടെക്നോളജി അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് ക്ലാസുകൾ തുറക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. അടുത്ത മാസം മുതൽ പഠനം പുനരാരംഭിക്കുന്ന വിദ്യാർത്ഥികൾക്കായി മാത്രമാണ് ഹോസ്റ്റലുകൾ തുറക്കുക.
9-12 ക്ലാസുകൾ നവംബർ 16 മുതൽ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്. സ്കൂളുകൾ തുറക്കാനുള്ള നീക്കത്തിനെതിരെ ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. സാഹചര്യം പരിശോധിച്ചശേഷം അടുത്ത വർഷം ആദ്യം സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടിൽ ആകെ കൊവിഡ് രോഗികലുടെ എണ്ണം 7,50,409 ആയി. 7,20,339 പേർക്ക് രോഗമുക്തിയുണ്ടായി. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,415 ആയി.