വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് എസ്.മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോൺഗ്രസ്. 'സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ജസ്റ്റിസ് മുരളീധറിനെ അര്‍ധരാത്രിക്ക് സ്ഥലം മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്. അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഷൊഹ്റാബുദീന്‍ ഷെയ്ഖ് കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത്.
ഡല്‍ഹി കലാപം സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ, സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര്‍ കേസ് പരിഗണിച്ചത്. കലാപവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ നിയോഗിച്ച കോടതി, 1984-ലെ സിഖ് വിരുദ്ധ കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.
ഇതിനു പുറമേ ഡല്‍ഹി കലാപത്തിന് ഹേതുവായിത്തീര്‍ന്ന വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ്മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കാനും ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തെ നടുക്കിയ കലാപത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഇടപെട്ടാണ് ജസ്റ്റിസ് മുരളീധര്‍ ഡല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങുന്നത്. നേരത്തെ ഡല്‍ഹി കലാപം സംബന്ധിച്ച കേസുകള്‍ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.