മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയങ്ങളിൽ വേണ്ടത്ര അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ബറാക് ഒബാമ. എ പ്രോമിസ്ഡ് ലാൻഡ്' (A Promised Land') എന്ന ഓർമക്കുറിപ്പിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് രാഹുലിനെകുറിച്ച് അഭിപ്രായം രേഖപ്പെടുത്തത്തിയത്. മൻമോഹൻ സിങ്ങിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. 'ഒരു തരം നിർവികാരമായ ധാർമികമൂല്യങ്ങളുളള വ്യക്തിയെന്നാണ്' അദ്ദേഹത്തെ കുറിച്ച് പറയുന്നത്.
2014, 2019 പൊതുതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനെ നയിച്ചത് രാഹുല്‍ ഗാന്ധിയാണ്. അമേരിക്കയിലും ബ്രിട്ടനിലും പഠിച്ച അദ്ദേഹം ആദ്യം രാഷ്ട്രീയത്തില്‍ തല്പരനായിരുന്നില്ല. എന്നാലിന്ന്, മോദി സര്‍ക്കാറിന്‍റെ വര്‍ഗ്ഗീയ - കോര്‍പറേറ്റ് നയങ്ങളെ നിരന്തരം അതിരൂക്ഷമായി വിമര്‍ശിക്കുന്ന ഏക കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്ന സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് രാഹുലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്നാല്‍, പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായം. വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും, രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ചുമാണ് ഒബാമ പുസ്തകത്തിലൂടെ മനസ്സു തുറക്കുന്നത്.
വ്ളാഡിമിർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോ ബൈഡനെ മാന്യനും സത്യസന്ധനും വിശ്വസ്തനെന്നുമാണ് ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്.