അടുത്ത മാസം നടക്കുന്ന കെഎഎസ് പരീക്ഷക്ക് വേണ്ടി അവധിയെടുത്ത് പരിശീലനം നടത്തുന്ന ജീവനക്കാരെ അയോഗ്യരാക്കുമെന്ന് സർക്കാർ. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് കെഎഎസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി എടുത്തിരിക്കുന്നത്. ഇത് സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ട അവധിയെടുത്തവർ പരീക്ഷാ പരിശീലനം തുടരണമെങ്കിൽ ജോലി ഉപേക്ഷിച്ചു പോകണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഉദ്യോഗസ്ഥരെ കൂട്ടമായി അവദി എടുക്കാന്‍ അനുവദിക്കരുതെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ധനബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ ഇവർ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് അയച്ച ശുപാര്‍ശയില്‍ കെ.ആർ ജ്യോതിലാൽ പറയുന്നു. ഫെബ്രുവരി 22-നാണ് കെ.എ.എസിന്‍റെ പ്രാഥമിക പരീക്ഷ.