ഇന്റീരിയർ ഡെക്കറേറ്റർ അൻവേ നായിക്കിന്റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ റായ്ഗഡ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. റിപ്പബ്ലിക്ക് ടിവി സിഎഫ്ഒ എസ് സുന്ദരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് റായ്ഗഡ് ക്രൈംബ്രാഞ്ച് സമൻസ് അയച്ചത്.
കേസിലെ പ്രതികളായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർനബ് ഗോസ്വാമി, കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ക്ക്, നിതേഷ് സർദ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ ക്രൈംബ്രാഞ്ച് സംഘത്തെ താലോജ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ് സുന്ദരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കമ്പനിക്കുവേണ്ടി പണമിടപാടുകൾ നടത്തിയത് സിഎഫ്ഒയാണെന്ന് ചോദ്യം ചെയ്യലിൽ അർണബ് ഗോസ്വാമി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് എസ് സുന്ദരത്തിന് സമൻസ് അയച്ചത്.
പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുന്നത് തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും . കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ എസ് വരഡെയെ ആഭ്യന്തര വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. അന്വയി നായിക്ക് പ്രതികൾക്ക് പണം നൽകാനുണ്ടെന്നായിരുന്നു ഇയാളുടെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അർണബ് ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 2018 ൽ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ ഉദ്ദവ് താക്കറെ സർക്കാർ കേസിന്റെ പുനരന്വേഷണം റായ്ഗഡ് ക്രൈംബ്രാഞ്ചിന് കൈമാറി.
കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർനബ് ഗോസ്വാമി, കൂട്ടുപ്രതികളായ ഫിറോസ് ഷെയ്ക്ക്, നിതേഷ് സർദ എന്നിവർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.