കോടിയേരി മാറിയതിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സക്കായി അവധി അനുവദിക്കണമെന്ന് കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. എ വിജയരാഘവന് പാർട്ടി സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകി. എന്നാല്‍, ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലായി പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയാൻ കോടിയേരി തീരുമാനിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിനീഷ് കോടിയേരി ചെയ്ത കുറ്റത്തിന് കോടിയേരി ബാലകൃഷ്ണനെ ക്രൂശിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പൊളിറ്റ് ബ്യൂറോ ഉൾപ്പെടെയുള്ള ഘടകങ്ങൾ ഇതുവരെ സ്വീകരിച്ചു പോന്ന നിലപാട്.
അതേസമയം, മകന്റെ തെറ്റിന് അച്ഛന് ഉത്തരവാദിത്തമില്ലെന്ന സിപിഎം വാദം പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേല്‍പ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകൻ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും അദ്ദേഹം പറഞ്ഞിരുന്നു.