ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ കോൺഗ്രസ്. മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയങ്ങളിൽ വേണ്ടത്ര അഭിരുചിയില്ലാത്ത വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ എന്നാണ് ഒബാമ തന്റെ ഓർമ്മക്കുറിപ്പായ 'എ പ്രോമിസ്ഡ് ലാൻഡിൽ' എഴുതിയത്. ഈ വിഷയത്തിൽ കോൺഗ്രസിന് ഒന്നും പറയാനില്ലെന്നും, വ്യക്തികൾ അവരുടെ പുസ്തകങ്ങളിൽ നടത്തിയ പരാമർശങ്ങളോട് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വ്യക്തമാക്കി.
"മാധ്യമങ്ങളിൽ നിക്ഷിപ്ത താല്പര്യങ്ങളോടെ രാഹുലിനെതിരെയുള്ള ഒബാമയുടെ പരാമർശം പരത്തിക്കൊണ്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളു, ഒരു വ്യക്തി അദ്ദേഹത്തിന്റെ പുസ്തകത്തിലെഴുതിയ വാചകങ്ങളോട് പാർട്ടി പ്രതികരിക്കാറില്ല. കഴിഞ്ഞ വർഷം മറ്റൊരു നേതാവിനെ 'ഭ്രാന്തനെന്നും' 'ഭിന്നിപ്പിന്റെ ആശാനെന്നും' ജനങ്ങൾ വിളിച്ചപ്പോൾ ഞങ്ങൾ അത് വകവെച്ചിരുന്നില്ല" കഴിഞ്ഞ വർഷം നരേന്ദ്രമോദിക്കെതിരെ ഉയർന്ന വിമർശനങ്ങൾ ചൂണ്ടിക്കാട്ടി രൺദീപ് സുർജെവാല ട്വീറ്റ് ചെയ്തു.
വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും, രാഷ്ട്രീയവും വ്യക്തിപരവുമായ അനുഭവങ്ങളെക്കുറിച്ചും ഒബാമ എഴുതിയ ആത്മകഥാപരമായ പുസ്തകമാണ് എ പ്രോമിസ്ഡ് ലാന്‍ഡ്. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി ആഗ്രഹിക്കുന്ന, അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുൽ ഗാന്ധി എന്നാണ് പുസ്തകത്തില്‍ ഒബാമ അഭിപ്രായപ്പെട്ടത്. മന്‍മോഹന്‍ സിംഗ്, വ്ളാഡിമിർ പുടിൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരടക്കമുള്ള ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.