ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേർക്ക് കൂടി എന്‍ഫോഴ്സ്‍മെന്റ് നോട്ടീസ് അയച്ചു. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുൺ, അനിക്കുട്ടൻ എന്നിവർക്കാണ് ഇ.ഡി നോട്ടീസ് അയച്ചത്. ഈ മാസം 18-ന് ഇ.ഡിയുടെ ബംഗളൂരു ഓഫീസില്‍ ഹാജരാകണം.
ബംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. പരപ്പന അഗ്രഹാര ജയിലിലിലാണ് ഇപ്പോള്‍ ബിനീഷ്.
ഇപ്പോള്‍ നോട്ടീസ് അയക്കപ്പെട്ട അനിക്കുട്ടന്‍ ബിനീഷിന്‍റെ ഡ്രൈവറാണ്. അരുണ്‍ സുഹൃത്തും. ഇവര്‍ ബിനീഷിന്‍റെ അക്കൌണ്ടില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ഇ.ഡി റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അബ്ദുല്‍ ലത്തീഫും റഷീദും ബിനീഷിന്‍റെ പാര്‍ട്ണര്‍മാരാണ്. ഇവര്‍ക്ക് ഹാജരാകാന്‍ നേരത്തെ തന്നെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ക്വാറന്‍റൈന്‍ ആണെന്ന് പറഞ്ഞ് ഇരുവരും ഇതുവരെ ഹാജരായിട്ടില്ല.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശദീകരണം നൽകിയിരുന്നു.