മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്ലിം ലീഗിൽ കൂട്ടരാജി നടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നത്. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ നിരവധി പ്രവർത്തകര്‍ രാജി വയ്ക്കുന്നതായി ജില്ലാ നേതൃത്വങ്ങളെ രേഖാമൂലം അറിയിച്ചു. മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരാണ് കൂടുതലായും രാജിവയ്ക്കുന്നത്.
വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയും, സ്ഥാനാർത്ഥി നിർണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജിക്ക് കാരണമാണി പറയുന്നത്. മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്ടിയു സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. കെ ഹംസയെപോലുള്ള പ്രമുഖര്‍ രാജിവെച്ചുവെന്നാണ് 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി ഇയാൾ മത്സരിക്കുന്നുമുണ്ട്. ഹംസക്ക് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.
മുസ്ലിം ലീഗ് മേലാറ്റൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം കെ. പി ഉമ്മർ, തിരൂർ മുനിസിപ്പാലിറ്റിയിലെ പൂക്കയിൽ 1, 5, 6, 3 വാർഡുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സെക്രട്ടറി ഉൾപ്പടെ 26 ലധികം പാർട്ടി ഭാരവാഹികൾ തുടങ്ങി നിരവധിപേര്‍ ഇതിനകം രാജിക്കത്ത് കൈമാറിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍പേര്‍ പാര്‍ട്ടിവിട്ടേക്കുമെന്നാണ് സൂചന.