LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദിക്ക് കാപ്പന്റെ മോചന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മാധ്യമപ്രവർത്തകനായ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിദ്ദിക്ക് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 42 ദിവസമായി യുപിയിൽ റിമാൻഡിലാണ് സിദ്ദിക്ക്. കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കളെയും, കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ അവസരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് കാപ്പനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് ഹർജി പരിഗണിക്കുക. ഉച്ചക്ക് 12 മണിക്ക് ഹർജി സുപ്രീം കോടതി പരിഗണിക്കും. 

നേരത്തെ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജി ഭേദഗതി സമർപ്പിക്കാമെന്ന് നിർദ്ദേശിച്ചിരുന്നു. സിദ്ദിക്ക് കാപ്പന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സിദ്ദിക്ക് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിച്ചില്ല. ഇക്കാര്യവും സിദ്ദിക്ക് കാപ്പന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കും.

Contact the author

Web Desk