കണ്ണൂർ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍. പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ ശരണ്യ നിതിനെതിരെ മൊഴി നല്‍കിയിരുന്നു. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് നിതിനാണെന്നാണ് ശരണ്യയുടെ മൊഴി. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ കാണാതായപ്പോഴും ശരണ്യ നിതിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പ്രണവ് നല്‍കുകയായിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി കണ്ടെത്തി. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചും, തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.