വിഎസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സിപിഎമ്മിനെതിരെ മത്സര രംഗത്ത്. വിഎസ് പ്രതിപക്ഷ നേതാവായിരിക്കെ സ്റ്റാഫിൽ അംഗമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് സിപിഎമ്മിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്.
ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ 12 വാർഡിലാണ് ലതീഷ് മത്സരിക്കുന്നത്. കൃഷ്ണപിള്ള മന്ദിരം കത്തിച്ച കേസിൽ പ്രതിയായിരുന്നു ലതീഷ്. കേസിൽ ലതീഷ് ഉൾപ്പെടെയുള്ള നാല് പേരെ കോടതി വെറുതെവിട്ടിരുന്നു. ജയലാലാണ്
ഇവിടെ സിപിഎം സ്ഥാനാർത്ഥി. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജയലാൽ. കൃഷ്ണപിള്ള മന്ദിരം കത്തിച്ച കേസ് പാർട്ടിക്ക് വേണ്ടി അന്വേഷിച്ചത് ജയലാലായിരുന്നു. ജയലാലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലതീഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 2006 ൽ വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ പിണറായി വിജയന്റെ കോലം കത്തിച്ച സംഭവത്തിലും ലതീഷിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണപിള്ള മന്ദിരം കത്തിച്ചത്.