ലൈഫ് പദ്ധതിയുടെ മുഴുവൻ രേഖകളും വിളിച്ചുവരുത്തിയതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിശദീകരണം നിയമസഭാ എത്തിക്സ് കമ്മറ്റി ഇന്ന് പരിശോധിക്കും. ഇതിനായി എത്തിക്സ് കമ്മിറ്റി യോഗം ചേരും. പ്രദീപ് കുമാർ എംഎൽഎ ചെയർമാനായ കമ്മിറ്റിയാണ് വിശദീകരണം പരിശോധിക്കുക. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇഡിയുടെ മുതിർന്ന ഉദ്യോഗസ്ഥരെ കമ്മിറ്റി വിളിച്ചുവരുത്തിയേക്കും. കഴിഞ്ഞയാഴ്ചയാണ് എത്തിക്സ് കമ്മിറ്റിക്ക് ഇഡി വിശദീകരണം നൽകിയത്. അതേസമയം ഇഡി നൽകിയ മറുപടി ചോർന്നതിൽ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അതൃപ്തി അറിയിച്ചിരുന്നു. അതേ സമയം മറുപടി ചോർന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇഡിയുടെ നിലപാട്.
ജെയിംസ് മാത്യു എംഎൽഎ നൽകിയ അവകാശലംഘന നോട്ടീസിലാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചത് . ഇഡിയുടെ അസി. ഡയറക്ടർ പി രാധാകൃഷ്ണനാണ് എത്തിക്സ് കമ്മറ്റി നോട്ടീസ് നൽകിയത്. ലൈഫ് പദ്ധതിയുടെ രേഖകൾ ആവശ്യപ്പെട്ടതിൽ നോട്ടീസിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ ഇടപെടൽ മൂലം ലൈഫ് പദ്ധതി സ്തംഭനത്തിലാണെന്ന് പരാതിയിൽ പറയുന്നു.
സർക്കാർ പദ്ധതിയായ ലൈഫിലെ ഇഡിയുടെ ഇടപെടൽ മൂലം 10 ലക്ഷത്തോളം പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് ഇല്ലാതാകുന്നതെന്ന് ജെയിംസ് മാത്യുവിന്റെ നിലപാട്. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര അന്വേഷണ ഏജൻസിയോട് എത്തിക്സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടത്.