വിജയനഗറിനെ പുതിയ ജില്ലയായി പ്രഖ്യാപിക്കുന്നതിന് കർണാടക മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ ബെല്ലാരി ജില്ലയുടെ ഭാഗമായ വിജയനഗര്‍ പുതിയ ജില്ലയാകുന്നതോടെ കര്‍ണാടകയില്‍ ജില്ലകളുടെ എണ്ണം 31 ആകും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍തന്നെ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബിജെപിക്കകത്തുനിന്നുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ പ്രഖ്യാപനം വൈകുകയായിരുന്നു.
ബല്ലാരി ജില്ല വിഭജിച്ച് വിജയനഗര്‍ ജില്ല രൂപീകരിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് ബി.ജെ.പി എംഎല്‍എ ജി. സോമശേഖര്‍ ഭീഷണി മുഴക്കിയിരുന്നു. ആരോഗ്യമന്ത്രി ബി. ശ്രീരാമലുവും ജില്ലാ വിഭജനത്തിന് എതിരായിരുന്നു. ഒമ്പത് നിയോജക മണ്ഡലങ്ങള്‍ അടങ്ങുന്ന ജില്ലയാണ് ബെല്ലാരി. ഇതില്‍ അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസും നാലെണ്ണത്തില്‍ ബി.ജെ.പിയുമാണ് വിജയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാകുന്ന തരത്തിലാണ് ബെല്ലാരി വിഭാജിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
വിസ്തൃതിയുടെ അടിസ്ഥാനത്തിൽ കർണാടകയിലെ ഏറ്റവും വലിയ ജില്ലയായ ബെലഗവിയിൽ നിന്ന് ചിക്കോഡിയെ ഒരു പ്രത്യേക ജില്ലയായി മാറ്റെണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നതാണ്. വിസ്തൃതിയിൽ, കലബുരഗി, തുമകുരു, വിജയപുര, ഉത്തര കന്നഡ, ശിവമോഗ തുടങ്ങിയ ജില്ലകള്‍ക്ക് പിറകില്‍ ഏഴാം സ്ഥാനത്താണ് ബെല്ലാരി.
11 താലൂക്കുകളിൽ അഞ്ചെണ്ണം - ബല്ലാരി, കുറുഗോഡ്, സിറഗുപ്പ, സന്ദൂർ, കുഡ്‌ലിഗി എന്നിവ ബെല്ലാരി ജില്ലയുടെ ഭാഗമാകും. ഹോസ്പെറ്റ്, കാംപ്ലി, ഹഗരിബോമ്മനഹള്ളി, കോട്ടൂർ, ഹഡഗലി, ഹാരപ്പനഹള്ളി എന്നീ ആറ് താലൂക്കുകള്‍ പുതിയ വിജയനഗർ ജില്ലയുടെ ഭാഗവുമാകും.