കൊച്ചി: മുന്‍ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്ത നടപടി രാഷ്ട്രീയപ്രേരിതവും നാടകവുമെന്ന് മുസ്‌ലിംലീഗ്. കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അറസ്റ്റിന് പിന്നാലെ മലപ്പുറത്ത് ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു.
തയ്യാറാക്കിയ പട്ടിക അനുസരിച്ച് ഓരോരുത്തരെ അറസ്റ്റ് ചെയ്യുമെന്ന് ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞിരുന്നു. അറസ്റ്റ് നടക്കുമെന്ന് ഞങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. രണ്ടു മൂന്നുദിവസമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് എങ്ങനെ അറസ്റ്റു ചെയ്യാം എന്ന് സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു. സംസ്ഥാന ഏജന്‍സിയെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് പിണറായി വിജയന്‍ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിനെ ഇടതു സര്‍ക്കാര്‍ ബലിയാടാക്കുകയാണ് എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വിജിലൻസിനെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുറന്നടിച്ചു. യുഡിഎഫ് എംഎല്‍എമാരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നീക്കം. എ.കെ.ജി സെന്ററില്‍നിന്ന് കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് ഈ വേട്ടയാടല്‍ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചു.
അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ ആലുവയിലെ വീട്ടിലെത്തി വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് അപ്പോള്‍ വീട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് അദ്ദേഹം എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സതേടിയത്. അവിടെനിന്നാണ് വിജലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്.