തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുളള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്.
9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 2413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത്. 13,229 പേര്‍. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകള്‍. 2270 എണ്ണം.
രണ്ടു കോടി 76 ലക്ഷത്തോളം പേരാണ് ഇത്തവണ അന്തിമ വോട്ടര്‍പട്ടികയില്‍ ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.
ഡിസംബർ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്. ഡിസംബർ 8 നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
ഡിസംബർ 10 നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം ഡിസംബർ 14 ന് നടക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 16 നാണ് വോട്ടെണ്ണൽ നടക്കുക.