സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 320 രൂപ കുറഞ്ഞ സ്വർണവില ഇപ്പോൾ പവന് 37,520 രൂപയാണ്. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. ദീപാവലിയ്ക്കു ശേഷം സ്വർണ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ആഗോളവിപണിയിലുണ്ടായ മാന്ദ്യമാണ് പ്രാദേശിക വിപണിയിൽ സ്വർണവില ഇടിയാൻ കാരണം.
എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. ആഗോള വിപണിയിലും വിലയിടിയുന്ന പ്രവണതയാണ്. സ്‌പോട്ട് ഗോള്‍ഡ് വില 0.2ശതമാനം താഴ്ന്ന് ഔണ്‍സിന് 1,863.21 ഡോളര്‍ നിലവാരത്തിലെത്തി. അമേരിക്കൻ ഡോളർ ശക്തിയാർജിച്ചതോടെയാണ് സ്വർണവില കുറഞ്ഞത്. കൂടാതെ കോവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിറയ്ക്കുന്ന റിപ്പോർട്ടുകളും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.
അമേരിക്കയിലെ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും കോവിഡ് -19 വാക്സിൻ എത്തുന്നുവെന്ന റിപ്പോർട്ടും യുഎസ് ഡോളറിന്റെ സമ്മർദ്ദം മൂലവുമാണ് സ്വർണ്ണ വില വ്യാഴാഴ്ച താഴേക്ക് നീങ്ങുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.