തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലേക്കായി ആകെ 1,52,292 പേരാണ് പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. പത്രികാ സമർപ്പണം അവസാനിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച (നവംബർ 20) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച (നവംബർ 20ന്) നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശപത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം മേൽപ്പറഞ്ഞവർക്ക് ലഭിക്കും.