മാധ്യമ പ്രവർത്തകനായ സിദ്ദിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യുടെ ഓഫീസ് സെക്രട്ടറിയെന്ന് യു പി സർക്കാർ. ഹത്രാസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ കാലാപമുണ്ടാക്കാനാണ് സിദ്ദിക്ക് കാപ്പൻ സംസ്ഥാനത്ത് എത്തിയതെന്നും യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ക്രമസമാധാന പ്രശ്നമുണ്ടാക്കുകയായിരുന്നു സിദ്ദിക്ക് കാപ്പന്റെ ലക്ഷ്യമെന്നും യുപി സർക്കാർ ആരോപിച്ചു.
യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ജാമ്യാപേക്ഷക്ക് മറുപടിയായാണ് സിദ്ദിക്ക് കാപ്പനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പനെ അഭിഭാഷകനെ കാണാൻ അനുവദിക്കുമെന്നും, ജാമ്യ ഹർജിയിൽ ഒപ്പിടാൻ അനുവദിക്കുമെന്നും യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കേരള പത്രപ്രവർത്തക യൂണിയനോട് മറുപടി നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് അടുത്തയാഴ്ചയില്ലേക്ക് മാറ്റി. സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
യുപി സർക്കാറിന്റെ അലഹബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ എന്തുകൊണ്ട് സമർപ്പിച്ചില്ലെന്ന് ഹർജിയില്‍ വാദം നടക്കവെ കഴിഞ്ഞ തവണ സുപ്രീം കോടതി ചോദിച്ചിരുന്നു. ഹർജിയിൽ യുപി സർക്കാറിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട സുപ്രീം കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിദ്ദിക്ക് കാപ്പനെ കാണാൻ പോലും അഭിഭാഷകനെ ഉത്തർപ്രദേശ് സർക്കാർ അനുവദിക്കുന്നില്ലെന്നും സിദ്ദിക്ക് കാപ്പനുവേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിദ്ദിക്ക് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 42 ദിവസമായി യുപിയിൽ റിമാൻഡിലാണ് സിദ്ദിക്ക്. കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കളെയും, കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ അവസരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.