തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും സ്ഥനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും നടത്തുന്ന തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തടയാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാന പൊലിസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് ജാഗ്രത പുലര്‍ത്താന്‍ ജില്ല കളക്ടര്‍മാര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്ക്കരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് മതവിദ്വേഷമൊ, മത പ്രീണനമൊ നടത്തി വോട്ടുപിടിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയ വിദ്വേഷ പരാമർശങ്ങൾ കുറ്റകരമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച് വോട്ടുപിടിക്കുന്നവര്‍ക്കെതിര്‍ വിജയിച്ചു വന്നാലും പിന്നീട് പരാതി വന്നാല്‍ ത്രെഞ്ഞെടുപ്പ് ഫലത്തെ പോലും ബാധിക്കും. ഇത്തരത്തില്‍ നേരത്തെയും കേരളത്തില്‍തന്നെ ഉദാഹരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ദൈവങ്ങളുടെ പടങ്ങള്‍, വിഗ്രഹങ്ങള്‍, അല്ലെങ്കില്‍ ഇവകള്‍ ആലേഖനം ചെയ്ത ഡയറികള്‍, കലണ്ടാറുകള്‍, സ്റ്റിക്കറുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. ദൈവത്തോടൊപ്പം സ്ഥാനാര്‍ഥികളുടെ പടങ്ങള്‍ വെച്ച പോസ്റ്ററുകള്‍ എന്നിവ പാടില്ല. അതുപോലെ തന്നെ തെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി വോട്ട് തേടുകയോ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്. ഇതെല്ലാം തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി കണക്കാക്കും.
വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയോ വോട്ട് ചെയ്യാൻ പോകുന്നതിന് തടസം നിൽക്കാനോ പാടില്ല. നാമനിർദ്ദേശ പത്രികകൾ, പോസ്റ്റൽ ബാലറ്റുകൾ, വോട്ടിംഗ് യന്ത്രങ്ങൾ എന്നിവ വിരൂപമാക്കുകയോ നശിപ്പിക്കുകയോ ചെയ്യരുത്. വോട്ടർമാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിൽ സ്വാധീനിക്കുകയോ, ഒന്നിൽകൂടുതൽ തവണ വോട്ട് രേഖപ്പെടുത്തുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഇത്തരത്തില്‍ വോട്ടര്‍മാരെ തെറ്റായോ സ്വാര്‍ഥപരമായോ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയോ തെരഞ്ഞെടുപ്പ് കമ്മീഷനെയൊ അറിയിക്കാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.