LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെടുത്തു.

കൊട്ടാരക്കര: ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍  കണ്ടെടുത്തു. രാവിലെ 7.30-ഓടെ വീടിനടുത്തുള്ള ആറ്റില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ  പ്രത്യേക മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത് . ആറ്റില്‍ ഓരത്തേക്കായി കുറ്റിക്കാട്ടിനോട് ചേര്‍ന്നു കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു  മൃതദേഹം. ഇന്നലെ ഈ ഭാഗങ്ങളില്‍ ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. മൃതദേഹം ഇന്ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

ദേവനന്ദയുടെ അച്ഛന്‍ പ്രദീപ്‌ വിദേശത്താണ് ജോലിചെയ്യുന്നത്. സംഭവമറിഞ്ഞയുടന്‍ നാട്ടിലേക്കു പുറപ്പെട്ട പ്രദീപ്‌ ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ചേരുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

കൊട്ടാരക്കരക്കടുത്ത് നെടുമണ്‍കാവ് ഇളവൂര്‍ ധനീഷ് ഭവനില്‍ പ്രദീപ്‌-ധന്യാ ദമ്പതികളുടെ മകള്‍ ദേവനന്ദയെ ആണ് ഇന്നലെ രാവിലെ 11-മണിയോടെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായത്. വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന ധന്യ മൂന്നു മാസം പ്രായമായ ഇളയ കുഞ്ഞിനെ നോക്കാന്‍ വീട്ടിനകത്തേക്ക് പറഞ്ഞുവിട്ട ദേവനന്ദയെ പിന്നീടാരും കണ്ടിട്ടില്ല. പതിനഞ്ചു മിനിട്ടിനകം വീട്ടിനകത്ത് കയറി അമ്മ ധന്യ മകളെ വിളിച്ചെങ്കിലും അവള്‍ വിളികേട്ടില്ല. പിന്നീട് പരിഭ്രാന്തയായി നടത്തിയ തെരച്ചിലിലാണ് മകളെ കാണാനില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. അയല്പക്ക വീടുകളിലും കുഞ്ഞ് പൊതുവില്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും തിരഞ്ഞതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് സംഘത്തിന്‍റെ പ്രാഥമിക പരിശോധനയെ തുടര്‍ന്ന് ഡോഗ് സ്ക്വാഡും മുങ്ങല്‍ വിദഗ്ദരും തെരച്ചില്‍ നടത്തി. പള്ളിമണ്‍ ആറ്റിലാണ് മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തിയിരുന്നത്. ഇന്ന് രാവിലെ വരെ തുടര്‍ന്ന തെരച്ചിലാണ് ഒടുവില്‍ 7.30-ഓടെ ഫലം കണ്ടത്.  

വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.


Contact the author

web desk