സഹാറ തട്ടിപ്പ് കേസില്‍ ജാമ്യത്തിലുള്ള സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് 62,600 കോടി രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയില്‍. അല്ലെങ്കില്‍ അയാളുടെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്നാണ് സെബിയുടെ ആവശ്യം. പലിശയടക്കം 62,600 കോടി രൂപയാണ് റോയി തിരിച്ചടക്കാനുളളത്.
സഹാറ ഗ്രൂപ്പ് രാജ്യത്തെ സെക്യൂരിറ്റീസ് നിയമങ്ങൾ ലംഘിക്കുകയും 3.5 ബില്യൺ ഡോളർ അനധികൃതമായി സമാഹരിക്കുകയും ചെയ്തുവെന്ന് 2012 ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. അന്നുതന്നെ 9,000 കോടി രൂപ തിരിച്ചടയ്ക്കാൻ സുപ്രീം കോടതി സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. നിക്ഷേപകരുടെ 25700 കോടി രൂപയുടെ നിക്ഷേപം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.
ബാങ്കിംഗ് സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്നാണ് പണം കൈപ്പറ്റിയതെന്ന് സഹാറ ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിക്ഷേപകരെ കണ്ടെത്താൻ സെബിക്ക് കഴിഞ്ഞില്ല.
അതേസമയം, സെബി ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം അടിസ്ഥാന രഹിതമാണെന്ന് സഹാറ ഗ്രൂപ്പ് പ്രതികരിച്ചു. 15 ശതമാനം പലിശ കൂട്ടിച്ചേർത്ത നടപടി അന്യായമാണ്. കമ്പനികൾ ഇതിനകം തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടുണ്ട് എന്നും അവര്‍ പറയുന്നു.