LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാര്‍ കോഴയും സോളാറും സജീവമാകും; ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുരേന്ദ്രനും വിയര്‍ക്കും

തിരുവനന്തപുരം: സോളാര്‍, ബാര്‍കോഴ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി യുഡിഎഫ് നേതാക്കന്‍മാര്‍ കുറ്റാരോപിതരായ കേസുകള്‍ വരും ദിവസങ്ങളില്‍ സജീവമാകും. ഇതിന്റെ ഭാഗമായി ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്കെതിരേ ബാര്‍ ഉടമ ഡോ. ബിജു രമേശ്‌ നടത്തിയ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സര്‍ക്കാര്‍ നീക്കം നടത്തുകയാണ്. രമേശ്‌ ചെന്നിത്തലക്ക് കോടികള്‍ നല്‍കി എന്ന ആരോപണം സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്യാന്‍ നിയമസഭയുടെയും സംസ്ഥാന ഗവര്‍ണറുടെ അനുമതി തേടാന്‍ തത്വത്തില്‍ തീരുമാനമായാതാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഗവര്‍ണര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാലാണ് ചോദ്യം ചെയ്യലിനുള്ള അനുമതി പത്രത്തിനായുള്ള അപേക്ഷാ സമര്‍പ്പണം വൈകുന്നത് എന്നാണ് വിവരം. താമസിയാതെ തന്നെ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും ഇതിനായുള്ള അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിക്കും. 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നേരത്തെ തന്നെ നിരവധി തവണ വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് വിധേയമായിട്ടുള്ള മുന്‍ ആരോഗ്യമന്ത്രി വി എസ്  ശിവകുമാരിന്റെ കേസും, ഉമ്മന്‍ ചാണ്ടിക്കെതിരായ സോളാര്‍ കേസും അതിന്റെ നടപടി ക്രമങ്ങളിലൂടെ സജീവമാക്കാനാണ് ധാരണ. 

ഇതിനിടെ ഗാലറിയിലിരുന്നു കളികാണുകയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വക്താവ് ചമഞ്ഞു കേരള സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും നിരന്തരം പ്രസ്താവന നടത്തി നല്ലപിള്ള ചമയുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും സിപിഎം ലിസ്റ്റില്‍ ഉണ്ട്. അനധികൃതമായി കോഴിക്കോട്ടും സ്വന്തം നാടായ ഉള്ളിയെരിയിലും സുരേന്ദ്രന്‍ സ്ഥലം വാങ്ങിയെതിനെതിരെ ഡിവൈഎഫ്ഐ തന്നെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഫലപ്രദമായ അന്വേഷണം നടന്നിരുന്നില്ല. ഈ കേസ് നടപടികളിലൂടെ വാര്‍ത്താ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ആലോചനയിലുണ്ട്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ തിരിച്ചടിക്കാതെ നോക്കി ചെയ്യാനാണ് ആലോചന. 

പ്രതിരോധത്തില്‍ നിന്ന് ആക്രമണ ശൈലിയിലേക്ക് കളി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതൃനിരയിലെ വലിയ കളിക്കാര്‍ക്കെതിരെ നിലവിലുള്ള ആരോപണങ്ങള്‍ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആക്രമിച്ച് കളിതുടങ്ങിയിട്ടും സര്‍ക്കാര്‍ പ്രതിരോധത്തില്‍ മാത്രം ഊന്നുകയാണ് എന്ന അഭിപ്രായമാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഇപ്പോള്‍ പ്രബലമായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തെ പ്രമുഖര്‍ക്കെതിരെ നിലവിലുള്ള കേസുകളുടെ നടപടികള്‍ക്ക് വേഗം കൂട്ടാനും പ്രധാന വാര്‍ത്തകളിലേക്ക് കൊണ്ടുവരാനും തീരുമാനമായത്.

Contact the author

News Desk