മുംബൈ: മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കേസിൽ മുംബൈ പൊലീസ് 3 തവണ സമ്മൻസ് അയച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിൽ ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിനിടെയാണ്, നടി ഹർജി സമർപ്പിച്ചത്.
ആദ്യം ഒക്ടോബർ 26,27 തിയതികളിൽ ഹാജരാകണമെന്ന് കാണിച്ചയച്ച സമൻസിന് പുറകെ നവംബർ 9, 10 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമൻസ് കൂടെ അയച്ചെങ്കിലും കങ്കണയും രാംഗോലിയും ഹാജരായിരുന്നില്ല. കുടുംബത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുകയായതിനാൽ ഹാജരാകാനാകില്ലെന്നാണ് കങ്കണ അറിയിച്ചത്. ഇതിനെത്തുടർന്ന് നവംബർ 23, 24 തീയതികൾ സ്റ്റേഷനിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് പൊലീസ് മൂന്നാമതൊരു സമൻസ് കൂടെ അയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി.
കങ്കണയ്ക്കും സഹോദരിക്കുമെതിരെ മത വിദ്വേഷം, രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം ബാന്ദ്ര പോലീസ് സ്‌റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെയുളള എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പ്രചാരണം), 295 എ (മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കങ്കണയുടെ ട്വീറ്റുകള്‍ സാമുദായിക വിദ്വോഷം വളര്‍ത്തുന്നതല്ല, ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖിയുടെ പ്രതികരണം.