ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിന്റെ പേരിൽ മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന ഏകാംഗ ബെഞ്ചിന്റെ വിധി കോടതി റദ്ദ് ചെയ്തു. ഇഷ്ടപ്രകാരമുള്ള ഇണയ്‌ക്കൊപ്പം ജീവിക്കുകയെന്നത് ഒരു പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്റെ മകൾ പ്രിയങ്കയെ വിവാഹം ചെയ്യാനായി അന്യമതസ്ഥനായ സലാമത് മതം മാറ്റിയെന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയിന്മേലാണ് പുതിയ വിധി. ദമ്പതികളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രായപൂർത്തിയായ വ്യക്തികളെന്ന നിലയിലാണ് കാണുന്നതെന്നും ഇതരമതത്തിലുള്ളവർ തമ്മിൽ വിവാഹം ചെയ്യരുതെന്ന കാഴ്ചപ്പാട് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തർ പ്രദേശിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മിശ്ര വിവാഹം നിയമപരമായി നിരോധിക്കാനൊരുങ്ങുമ്പോഴാണ് ഈ വിധി എന്നത് ശ്രദ്ധേയമാണ്. ലവ് ജിഹാദ് നേരിടാനെന്ന മട്ടിൽ ഉത്തർപ്രദേശ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുമ്പോഴാണ് നിർണായക ഉത്തരവ്.